പാരീസ്: യൂറോപ്യൻ യൂണിയൻ ഫണ്ട് തിരിമറിക്കേസിൽ ഫ്രാൻസിലെ തീവ്ര വലതുപക്ഷ നേതാവും നാഷണൽ റാലി പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ മറീൻ ലെ പെന്നിന് അപ്പീൽ കോടതി ഒരു വർഷത്തെ തടവും പിഴയും വിധിച്ചു.
കീഴ്ക്കോടതി വിധിച്ച ശിക്ഷയിൽ വലിയ ഇളവുകൾ നൽകിയ പാരീസിലെ അപ്പീൽ കോടതി, ഇലക്ട്രോണിക് ആങ്ക്ലെറ്റ് ധരിച്ചുകൊണ്ട് അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലെ പെന്നിന് സാങ്കേതികമായി വഴി തുറന്നുനൽകിയിട്ടുണ്ട്. എന്നാൽ, കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
28 ലക്ഷം യൂറോയുടെ ഫണ്ട് വകമാറ്റി ചെലവഴിച്ച കേസിൽ ലെ പെന്നിന് മൂന്നു വർഷത്തെ തടവാണു കീഴ്ക്കോടതി വിധിച്ചത്. ഇതിൽ രണ്ടു വർഷം സസ്പെൻഡ് ചെയ്ത അപ്പീൽ കോടതി, ബാക്കിയുള്ള ഒരു വർഷം ജയിലിൽ കിടക്കുന്നതിനു പകരം സ്വന്തം വീട്ടിൽ കടുത്ത നിരീക്ഷണത്തിൽ കഴിയാൻ ഉത്തരവിട്ടു. ഇതിനായി അവർ കാലിൽ ഇലക്ട്രോണിക് മോണിറ്ററിംഗ് ടാഗ് ധരിക്കേണ്ടിവരും.
കീഴ്ക്കോടതി വിധിച്ച അഞ്ചു വർഷത്തെ തെരഞ്ഞെടുപ്പുവിലക്ക് അപ്പീൽ കോടതി 15 മാസമായി വെട്ടിച്ചുരുക്കി. ഇതോടെ 2027 ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അവർക്കു മത്സരിക്കാം. ശിക്ഷകൾക്കുപുറമെ 1,00,000 യൂറോ (ഏകദേശം 1.14 ലക്ഷം ഡോളർ) പിഴയായും കോടതി ചുമത്തിയിട്ടുണ്ട്.
സാങ്കേതികമായി മത്സരരംഗത്തുണ്ടാകുമെങ്കിലും കാലിൽ ഇലക്ട്രോണിക് ടാഗുമായി രാജ്യത്തുടനീളം സഞ്ചരിച്ച് പ്രചാരണം നടത്തുന്നത് ലെ പെന്നിന് പ്രായോഗികമായി കടുത്ത വെല്ലുവിളിയാകും. 2027 ജനുവരിയിൽ ശിക്ഷാ കാലാവധിയിൽ ഇളവ് തേടി വീണ്ടും കോടതിയെ സമീപിക്കാൻ അവർക്ക് നിയമപരമായി അവസരമുണ്ട്.
യൂറോപ്യൻ പാർലമെന്റിന്റെ അസിസ്റ്റന്റുമാർക്ക് നൽകേണ്ടിയിരുന്ന ഫണ്ട് വ്യാജരേഖകൾ ചമച്ച് ഫ്രാൻസിലെ സ്വന്തം പാർട്ടി ജീവനക്കാർക്കു ശമ്പളം നൽകാൻ വകമാറ്റി എന്നതായിരുന്നു ലെ പെന്നിനും മറ്റു നാല് പാർട്ടി നേതാക്കൾക്കുമെതിരേയുള്ള കേസ്.
2025 മാർച്ചിൽ കീഴ്ക്കോടതി ഇവരെ ശിക്ഷിച്ചപ്പോൾ അതു വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനിടയാക്കി. കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വിസമ്മതിച്ചു.